Business
മദ്യകുപ്പികൾ തിരിച്ചെടുക്കുന്നത് നിർത്തിയ ഉത്തരവിൽ അതൃപ്‌തിയറിയിച്ച് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: ഒഴിഞ്ഞ പ്‌ളാസ്റ്റിക് മദ്യകുപ്പികൾ ചില്ലറ വിൽപനശാലയിലൂടെ തിരിച്ചെടുക്കുന്നത് നിർത്തിയ ഉത്തരവിൽ അതൃപ്‌തിയറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു. ഉത്തരവിറക്കിയ എക്‌സൈസ് കമ്മിഷണർ യോഗേഷ് ഗുപ്‌ത ഇക്കാര്യം മന്ത്രിയോട് ആലോചിക്കാതെയാണ് ചെയ്‌തത് എന്നതിനാലാണ് അതൃപ്‌തിയിയെന്നാണ് സൂചന. ഇന്ന് രാവിലെ 10ന് നേരിട്ട് ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് എക്‌സൈസ് കമ്മിഷണറോട് മന്ത്രി ആവശ്യപ്പെട്ടു. കുപ്പികൾ തിരികെ വാങ്ങുന്നത് നല്ല നടപടിയെന്നാണ് മന്ത്രിയുടെ അഭിപ്രായം.
പരീക്ഷണാടിസ്ഥാനത്തിൽ ബെവ്‌കോ നടപ്പാക്കിയ ഡെപ്പോസിറ്റ് റീഫണ്ട് സ്‌കീം ഇന്നലെ പിൻവലിക്കാൻ തീരുമാനിച്ച് മാനേജിംഗ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്ളാസ്റ്റിക് കുപ്പി ശേഖരണം മുന്നോട്ടു കൊണ്ടുപോകാനും ഓണത്തിന് ശേഷം പുനഃരാരംഭിക്കാനും എക്‌സൈസ് മന്ത്രി എം. ലിജു നിർദ്ദേശിച്ചിക്കുകയായിരുന്നു.
ഓണക്കാലത്ത് വില്പനശാലകളിലെ തിരക്ക് പരിഗണിച്ച് ആദ്യത്തെ ഉത്തരവ് നിലനിൽക്കും. 2025 സെപ്തംബർ 10 മുതൽ തിരുവനന്തപുരം,കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത 10 വീതം ചില്ലറവില്പന ശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. പ്ളാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം വാങ്ങുകയും കുപ്പി കാലിയാവുമ്പോൾ ഇതേ ഷോപ്പിൽ തിരികെ കൊടുത്താൽ ഡെപ്പോസിറ്റ് തുകയായ 20 രൂപ മടക്കിനൽകുകയുമായിരുന്നു ചെയ്തിരുന്നത്. പദ്ധതി പിൻവലിച്ചെങ്കിലും ഇതിനകം വിറ്റഴിച്ച പ്ളാസ്റ്റിക് മദ്യകുപ്പികൾ ഈ മാസം 20 വരെ ഷോപ്പുകളിൽ തിരികെ ഏൽപ്പിക്കാം. ഇതുവരെ ശേഖരിച്ച കുപ്പികൾ 20ന് മുമ്പ് ക്ളീൻ കേരള മിഷൻ വഴി നീക്കണമെന്ന നിർദ്ദേശവുമുണ്ട്.
