Crime
റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ശക്തമായ സ്ഫോടന ശബ്ദങ്ങൾ
റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. അയൽ രാജ്യമായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാന നഗരത്തിലും ജാഗ്രതാ നിർദേശം നൽകിയത്. ജൂലായിൽ ഹൂതികൾ ആക്രമണം ശക്തമാക്കി സൗദിക്കെതിരെ ‘മാരിടൈം എംബാർഗോ’ പ്രഖ്യാപിച്ചതിന് ശേഷമാണ് റിയാദിൽ ആദ്യമായി വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്നത്.
പുലർച്ചെ മൂന്നോടെയാണ് റിയാദിലെ പ്രദേശവാസികൾക്ക് വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. ആക്രമണ സാദ്ധ്യതയുള്ളതിനാൽ എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് നിർദേശത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടു. എന്നാൽ, അര മണിക്കൂറിന് ശേഷം സിവിൽ ഡിഫൻസ് ഏജൻസി ജാഗ്രതാ നിർദേശം പിൻവലിച്ചു.
റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്‌സിന്റെയും എഎഫ്‌പിയുടെയും റിപ്പോർട്ടർമാർ അറിയിച്ചു. എന്നാൽ അപകടഭീഷണി അവസാനിച്ചതായി പിന്നീട് അധികൃതർ വ്യക്തമാക്കി. എങ്കിലും ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. അടുത്തിടെ തന്ത്രപ്രധാന തുറമുഖ നഗരമായ മൊഖയുടെയും പ്രധാനപ്പെട്ട പെരിം ദ്വീപിന്റെയും നിയന്ത്രണം ഹൂതികൾ ഏറ്റെടുത്തിരുന്നു. സൗദി അറേബ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി നടത്താൻ ഉപയോഗിക്കുന്ന പ്രധാന കപ്പൽപാതയിലേക്കുള്ള കവാടമാണ് പെരിം ദ്വീപ്.
