Crime
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം. 67 ദിവസത്തിനുശേഷമാണ് ഏഴ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം. 67 ദിവസത്തിനുശേഷമാണ് ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തോ അതിന്റെ സബ് ഡിവിഷൻ പരിധിയിലോ പ്രവേശിക്കരുത് എന്ന കർശന വിലക്കുണ്ട്
കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് പൂർത്തിയായതായും പ്രതികളിൽ നിന്ന് ആയുധങ്ങൾ അടക്കം കണ്ടെടുത്ത് കഴിഞ്ഞതായും കോടതി വിലയിരുത്തി. ഇനിയും ഇവർ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴ് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കൂടാതെ, ഇഡി ഉദ്യോഗസ്ഥർക്ക് ഉണ്ടായ പരിക്കുകൾ കോടതി പരിശോധിക്കുകയും ഒരു ഡ്രൈവർക്ക് ഉണ്ടായ നിസാര പരിക്കല്ലാതെ മറ്റ് സാരമായ പരിക്കുകൾ ഇല്ലെന്ന് വിലയിരുത്തുകയും ചെയ്തു.
അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ, കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വളരെ ഗൗരവകരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകരുതെന്നും വാദിച്ചു. പരിക്കിന്റെ സ്വഭാവമല്ല, മറിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചതിലെ ഉദ്ദേശലക്ഷ്യമാണ് പരിശോധിക്കേണ്ടതെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ദീർഘകാലമായി പ്രതികൾ ജയിലിൽ കഴിയുന്നത് കൂടി പരിഗണിച്ച് കോടതി ജാമ്യം നൽകുകയായിരുന്നു.
പിണറായി വിജയന്റെ വസതിക്ക് പുറത്ത് റെയ്‌ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ വാഹനങ്ങൾ തകർക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മെയ് 28 മുതൽ പ്രതികൾ ജയിലിൽ തുടരുകയായിരുന്നു. നേരത്തെ പലതവണ ഇവരുടെ ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നെങ്കിലും, ഇപ്പോൾ അന്വേഷണം പൂർത്തിയായ സാഹചര്യം കണക്കിലെടുത്താണ് ജാമ്യം നൽകിയത്
