Crime
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കൂടുതൽവിവരങ്ങൾ പുറത്ത്
കൊച്ചി: അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കൂടുതൽവിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികളാണ് ഈ വിവരങ്ങൾ കണ്ടത്. ഫോൺ പരിശോധിച്ച പെൺകുട്ടിയുടെയടക്കം മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴി ശ്രീഹരി പണം വാങ്ങി വിറ്റതിന്റെ തെളിവുകളും കണ്ടെത്തിയതായാണ് വിവരം.ക്ലാസിൽ അദ്ധ്യാപകർ പഠിപ്പിക്കുന്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം മോർഫ് ചെയ്യുന്നതായിരുന്നു രീതിയെന്ന് പൊലീസ് വ്യക്തമാക്കി. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികൾക്ക് അത് കണ്ടുനിൽക്കാനായില്ലെന്നും അത്രയും അശ്ലീലമായ രീതിയിലാണ് ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്തിരിക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.അതേസമയം, സെപ്തംബർ ഒന്നാം തീയതിയാണ് കോളേജിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. കോളേജിലെ തന്നെ ഒരു പൂർവവിദ്യാർത്ഥി അദ്ധ്യാപികയ്ക്ക് നൽകിയ രഹസ്യവിവരമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. തുടർന്ന് കോളേജ് അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
