KERALA
തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 8 പേർക്ക് ദാരുണാന്ത്യം
തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 8 പേർക്ക് ദാരുണാന്ത്യം
തൃശൂർ : കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് റജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴുപേർ ഡിണ്ടിഗലിലുള്ള എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു. അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെ സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രചെയ്തവരെ പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി.
ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. ഗുരുവായൂർ ഭാഗത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഈ മേഖലയിൽ അപകടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡരികിലായി മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു. ഇതിൽ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചു കയറിയത്.
