Entertainment
വിജയ്‌യിൽനിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ സംഗീത സ്വർണലിംഗം
ചെന്നൈ :തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യിൽനിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ സംഗീത സ്വർണലിംഗം. ചെങ്കൽപ്പേട്ട് കുടുംബ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സംഗീത വിഡിയോ കോൺഫറൻസിലൂടെ ഹാജരായി തീരുമാനം അറിയിക്കുകയായിരുന്നു. വിജയിന്റെ രാഷ്ട്രീയ വിജയത്തെ തുടർന്ന് അമ്മ ഇടപെട്ടു നടത്തിയ ചർച്ചകളാണ് വിജയം കണ്ടത്
കഴിഞ്ഞ ജൂലൈയിൽ കേസ് പരിഗണിച്ചപ്പോൾ സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്തു വിഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുവദിക്കണമെന്നു ഇരുവരും ആവശ്യപ്പെട്ടിരുന്നു. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് അടക്കം ആരോപിച്ച് ഫെബ്രുവരിയിലാണ് സംഗീത ഹർജി നൽകിയത്. അതിനിടെ വിജയ്‌യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ പിന്നീട് റിപ്പോർട്ടുകൾ വന്നു. സംഗീത നൽകിയ വിവാഹമോചന നോട്ടിസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2021 മുതൽ ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നായിരുന്നു സംഗീത ഹർജിയിൽ പറഞ്ഞത്. വിലക്കിയിട്ടും ബന്ധം തുടർന്നെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. ഇതോടെ താൻ മാനസികമായി തകർന്നെന്ന് സംഗീത പറഞ്ഞു. 5 വർഷത്തിലേറെയായി വേർപിരിഞ്ഞാണു ജീവിക്കുന്നത്. വിജയ് നടിക്കൊപ്പം വിദേശത്തു പോകാറുണ്ടെന്നും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതു തനിക്കും മക്കൾക്കും അപമാനകരമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. 1999ലായിരുന്നു വിജയ് –സംഗീത വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കളുണ്ട്.
വിജയ് ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിനാൽ സഭയിൽ ഹാജരായിരുന്നു.
