Connect with us

Business

വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും: നടത്തിയത് ഹവാല ഇടപാടുകളോ ?

Published

on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ അന്വേഷണം കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതിൽ ഫെമ ലംഘനമുണ്ടോയെന്നും ഇഡി അന്വേഷിക്കും. അടുത്തയാഴ്ച വീണ്ടും വീണയെ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്യുമെന്നാണ് വിവരം.

വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയാണോയെന്നും സംശയം ഉയരുന്നുണ്ട്. വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചുവെന്നാണ്. എന്നാൽ പണം എങ്ങനെ അയച്ചു, ആർക്ക് അയച്ചുവെന്നാണ് ഇഡി അന്വേഷിക്കുന്നത്.വീണയുടെ ഡയറിയിൽ 20.05 കോടിയുടെ ഇടപാടുകളുടെയും 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതിന്റെയും വിവരങ്ങളുണ്ടെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. സിഎംആർഎൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനങ്ങൾക്ക് പണം പറ്റിയെന്ന അന്വേഷണത്തിൽ കോഴിക്കോട് ചൊവ്വാഴ്ച ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത്. മേയ് 27ന് വീണയിൽ നിന്നു പിടിച്ചെടുത്ത രേഖകളിലാണ് വീണ കൈപ്പടയിലെഴുതിയ കണക്കുകളുള്ളത്.

പണം കൈകാര്യം ചെയ്തവരുടെയും ചെലവഴിച്ചവരുടെയും കൈമാറിയവരുടെയും പേരുകളും ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളും ഇതിലുണ്ട്. യുഎഇ, ഇന്ത്യൻ കറൻസികളിലാണ് കണക്കുകൾ. ഇന്റർനെറ്റ് കോളുകൾക്ക് വേണ്ടി വീണ സ്വന്തം പേരിലല്ലാത്ത സിം കാർഡ് വൈ ഫൈ റൗട്ടറിലൂടെ ഉപയോഗിച്ചു. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറും ഡി വൈ എഫ് ഐ നേതാവുമായ നന്ദുലാലിന്റെ പേരിലാണ് സിം എടുത്തത്. 2014 മുതൽ നന്ദുലാലിന്റെ പേരിലുള്ള സിം വീണ ഉപോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

വീണയുടെ കുറിപ്പുകളിൽ പറയുന്നവരുടെ വീടുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്. ഈ റെയ്ഡിലും നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 15 വർഷത്തിനിടെ സിഎംആർഎൽ 182കോടിയുടെ ദുരൂഹ ചെലവുകൾ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന് നൽകിയ 2.78 കോടിയും ഇതിൽ ഉൾപ്പെടുന്നു.

Continue Reading