Entertainment
എനിക്ക് നെല്ലിന്റെ പണം കിട്ടിയെന്ന രേഖ കണ്ടെത്താൻ കാണിച്ച ഉത്സാഹം കർഷകർക്ക് പണം നൽകാൻ കാട്ടണമായിരുന്നു. എന്റെ പണം തന്നാൽ എല്ലാ പ്രശ്നങ്ങളും തീരില്ല.

കോട്ടയം: ഒരിടത്തും തന്റെ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷി മന്ത്രി പി പ്രസാദിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും എല്ലാ കർഷകർക്കും വേണ്ടിയാണ് സംസാരിച്ചത്. അത് പറഞ്ഞതിന് തന്നെയും ജയസൂര്യയ്‌ക്കുമെതിരെ സൈബർ ആക്രമണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
‘കർഷകരുടെ പല സമരത്തിനും പങ്കെടുത്തിട്ടുള്ള ആളാണ് ഞാൻ. ഒരിടത്തും ഞാനെന്റെ രാഷ്ട്രീയം പറഞ്ഞിട്ടില്ല. എന്റെ രാഷ്ട്രീയം കൂട്ടിക്കലർത്താൻ ഞാൻ ശ്രമിച്ചിട്ടുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ആ പാർട്ടിയുടെ കർഷക സംഘടനയുമായല്ലേ ഞാൻ ബന്ധപ്പെടേണ്ടിയിരുന്നത്. ഞങ്ങളുടെ നെൽകർഷക സമിതിയിൽ ഭൂരിഭാഗം പേരും ഇടതുപക്ഷക്കാരാണ്. അങ്ങനെയെങ്കിൽ അവരൊക്കെ മണ്ടന്മാരാണോ? ഞാൻ നൽകിയ നെല്ലിന് ബാങ്കിൽ നിന്ന് വായ്പയായാണ് ജൂലായ് മാസത്തിൽ പണം കിട്ടിയത്. കൃഷ്ണപ്രസാദിന് പണം കിട്ടിയില്ലെന്ന് പറഞ്ഞല്ല ആരും സമരം നടത്തിയത്. എനിക്ക് നെല്ലിന്റെ പണം കിട്ടിയെന്ന രേഖ കണ്ടെത്താൻ കാണിച്ച ഉത്സാഹം കർഷകർക്ക് പണം നൽകാൻ കാട്ടണമായിരുന്നു. ‘- കൃഷ്ണപ്രസാദ് പറഞ്ഞു.’കർഷകർ വളരെ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ വർഷം നിരണത്ത് ഒരു കർഷകൻ ആത്മഹത്യ ചെയ്തു. ജയസൂര്യ പറഞ്ഞതുകൊണ്ടാണ് വിഷയം ചർച്ചയായത്. എന്റെ പേര് അദ്ദേഹം പറഞ്ഞത് എന്നെ അറിയുന്നതുകൊണ്ടാണ്. ആയിരക്കണക്കിന് കർഷകരിൽ ഒരാൾ മാത്രമാണ് ഞാൻ. എന്റെ പണം തന്നാൽ എല്ലാ പ്രശ്നങ്ങളും തീരില്ല. അഞ്ചര മാസം മുൻപ് ശേഖരിച്ച നെല്ലിന്റെ പണം 360 കോടി രൂപ ഇപ്പോഴും 25000 പേർക്ക് കിട്ടാനുണ്ട്. എന്റെ പാടത്തെ രണ്ട് പേർക്ക് വേണ്ടിയല്ല താൻ സംസാരിക്കുന്നത്. ഇനി പണം കിട്ടാനുള്ളവർക്ക് അത് കിട്ടാനാണ്. കാറ്റും മഴയും പ്രളയവും അതിജീവിച്ച് നെല്ലുണ്ടാക്കുമ്പോൾ സർക്കാരാണ് അവർക്ക് ആശ്വാസം നൽകേണ്ടത്. കഴിഞ്ഞ വർഷം വരെ ഒരു മാസത്തിനുള്ളിൽ പണം കിട്ടിയിരുന്നു. ഇത്തവണയാണ് അഞ്ചര മാസം വൈകിയതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു