KERALA
എല്ലാ വർഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുടപിടിച്ചു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തൃശ്ശൂർ: കേരളത്തിൽ എല്ലാ വർഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം. കുടപിടിച്ചു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും സർക്കാരും സിപിഎമ്മും കേരളത്തിൽ ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി പ്രസംഗിക്കുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറെയുമാണ്. ഭാരത് ജോഡോ യാത്രയെക്കുറിച്ച് നിലപാടെടുക്കുന്ന മുഖ്യമന്ത്രി ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമണമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇത് അപലപനീയമാണ്. പോലീസിന്റെ അസാന്നിധ്യം അക്രമങ്ങൾക്ക് കാരണമായി. പലയിടത്തും പോലീസ് ഇല്ലായിരുന്നു. വിസ്മയമുളവാക്കിയ നിസ്സംഗതയാണ് പോലീസ് ഹർത്താലിൽ കാണിച്ചത്. അക്രമ ഹർത്താലിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് അത്ഭുതകരം. അദ്ദേഹത്തിന്റെ വർഗീയ വിരുദ്ധ നിലപാട് കപടമാണെന്നും സതീശൻ പറഞ്ഞു.പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ളതാണ്. ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ഒരു കൂട്ടർ ചെയ്യുന്ന കുഴപ്പമാണ് മറ്റൊരു കൂട്ടരുടെ നിലനിൽപ്പിന് ആധാരം. അതുകൊണ്ടാണ് ന്യൂനപക്ഷ വർഗീയതയോടും ഭൂരിപക്ഷ വർഗീയതയോടും സമരസപ്പെടാൻ പാടില്ല എന്ന തീരുമാനമെടുത്തത്. രണ്ടുപേരേയും ഒരുപോലെ എതിർക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.