International
മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിലെത്തി.ന്യൂയോർക്ക് നഗരത്തിലെ പുക സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന് ആശങ്ക

ന്യൂയോർക്ക്: ലോക കേരള സഭയുടെ മേഖലാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. നോർക്ക സയറക്ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശേഷം സംഘം ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് പോയി.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല. സ്പീക്കർ എ.എൻ. ഷംസീർ, പത്നി ഡോ. സഹല, മകൻ ഇസാൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്നേഹിൽ കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. സ്വകാര്യ ആവശ്യത്തിനായി നേരത്തെ ന്യൂസിലാന്റിലേക്ക് പോയ ചീഫ് സെക്രട്ടറി വി.പി. ജോയി ഇന്ന് മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേരും.നാളെ രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ ലോക കേരളസഭയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ശേഷം ന്യൂയോർക്കിലെ 9 / 11 മെമ്മോറിയൽ സന്ദർശിക്കും. യു.എൻ ആസ്ഥാനത്തും മുഖ്യമന്ത്രിയെത്തുന്നുണ്ട്.മറ്റന്നാൾ മാരിയറ്റ് മാർക്ക് ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.തിങ്കളാഴ്‌ച വാഷിംഗ്ടൺ ഡി.സിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്‌ച മാരിലാൻഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ നേരിട്ട് സന്ദർശിച്ച് മനസിലാലാക്കുന്ന മുഖ്യമന്ത്രി ബുധനാഴ്ച ഹവാനയിലേക്ക് യാത്ര തിരിക്കും.
അതിനിടെ കാനഡയിലെ കനത്ത കാട്ടുതീ കാരണം ന്യൂയോർക്ക് നഗരം പുകയിൽ മൂടിയിരിക്കുകയാണ്. പട്ടാപ്പകൽ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഭരണകൂടം സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യുന്നുണ്ട്. മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ന്യൂയോർക്കിലെ ഇപ്പോഴത്തെ സ്ഥിതി ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്.