KERALA
കടബാധ്യതയെ തുടർന്ന് കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ: കണ്ണൂർ കണിച്ചാലിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു.കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ കട ബാധ്യത ഉണ്ടായിരുന്നുവെന്നും ബാങ്കിൽ നിന്നും ഈ മാസം 18 ന് മേൽനടപടി സ്വീകരിക്കുമെന്നുകാട്ടി നോട്ടീസ് വന്നിരുന്നുവെന്നും കുടുംബാഗങ്ങൾ വ്യക്തമാക്കി.
കൊളക്കാട് സ്വദേശി ആൽബർട്ടി (68) നെയാണ് ഇന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്‍റ് ആയിരുന്നു ആൽബർട്ട്. 20വര്‍ഷത്തോളം കൊളക്കാട് ക്ഷീര സംഘത്തിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച ആല്‍ബര്‍ട്ട് പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകനായിരുന്നു.
ഇന്ന് രാവിലെ ഭാര്യ വത്സ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്‍റെ പേരാവൂര്‍ ശാഖയില്‍നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി വായ്പ എടുക്കുന്നത്. ഇതിന്‍റെ കുടിശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരില്‍ ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നത്. പലയിടത്തുനിന്നും പണം ലഭിക്കാന്‍ ആല്‍ബര്‍ട്ട് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു