KERALA
കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവച്ചു മാർപാപ്പ രാജി അംഗീകരിച്ചു

കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവച്ചു. ഇന്ന് വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം തന്നെ രാജിവയ്ക്കാൻ മാർപാപ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, അദ്ദേഹം ഇപ്പോൾ അത് അംഗീകരിക്കുകയായിരുന്നു എന്നുമാണ് വിശദീകരണം. മേജർ ആർച്ച് ബിഷപ് എന്ന സ്ഥാനം ഒഴിയുമ്പോഴും കർദിനാൾ എന്ന നിലയിലുള്ള ചുമതലകളിൽ തുടരും . ഭൂമി വിവാദവും കുർബാന തർക്കവുമാണ് സ്ഥാനമൊഴിയാൻ കാരണമായത്.
ഇതോടൊപ്പം, എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് മാർ ആൻഡ്രൂസ് താഴത്തിനെ വത്തിക്കാൻ ഒഴിവാക്കുകയും ചെയ്തു. മാർ ബോസ്കോ പുത്തൂരിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
ജനുവരിയിൽ നടക്കുന്ന സീറോ മലബാർ സിനഡിൽ പുതിയ സീറോ മലബാർ സഭയുടെ അധ്യക്ഷനായ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കും. അതുവരെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനു ചുമതല നൽകിയിട്ടുണ്ട്.