KERALA
മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു പിടികൂടി :ആനയെ കോടനാടേക്ക് കൊണ്ട് പോയി ചികിത്സിക്കും

അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു. ആനയെ ചികിത്സിക്കാനുള്ള രണ്ടാംഘട്ട ശ്രമത്തിന്റെ ഭാഗമായാണ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. അവശനിലയിലായിരുന്ന ആന മയക്കുവേടിയേറ്റതിനെ തുടര്‍ന്ന് തളര്‍ന്നു വീണു. തുടർന്ന് ആനയെ ക്രെയിനുപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. ആനയുടെ ആരോഗ്യനില മോശമാണെന്നാണ് വിവരം. കുങ്കി ആനകളുടെ സഹായത്തോടെ എലിഫൻ്റ് ആംബുലൻസിൽ കയറ്റിയ ആനയെ ഉടനെ കോടനാട്ടേക്ക് കൊണ്ട് പോകും
ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ആനയെ പിടികൂടുന്ന ദൗത്യം. വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. ആനയുടെ ഒപ്പം മറ്റൊരു കൊമ്പനുമുണ്ടായിരുന്നു. ഏഴാമുറ്റം ഗണപതി എന്ന ഈ കൊമ്പനെ വെടിവെച്ച് ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചത്. അവശ നിലയിലായിരുന്ന ആനയെ ഗണപതി താങ്ങിനിര്‍ത്തുകയും ചെയ്തിരുന്നു . മുറിവേറ്റ കൊമ്പന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് അവിടെ നിന്ന് മാറ്റിയത്.