KERALA
ഇ. ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും

പാലക്കാട്: ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരന്റേത് വെറും ജൽപനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബിജെപിയിൽ എത്തിയപ്പോൾ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരൻ മാറിയെന്നും പിണറായി പറഞ്ഞു
ശബരിമലയിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. സുപ്രീംകോടതി വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപ്പാക്കുവെന്നും പിണറായി ആവർത്തിച്ചു. ശബരിമലയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. പ്രതിപക്ഷം ഉയർത്തുന്ന ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പിൽ ഏശില്ല. ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് വിശ്വാസികൾക്ക് സംശയങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫിന് ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവുമില്ല. കേരളത്തിൽ കോലീബി സഖ്യം ഇത്തവണയുമുണ്ടാകാം. ജനങ്ങൾ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യത്തിന്റെ ഇടപെടലിലൂടെയാണ് ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത്. ഒ രാജഗോപാലിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ് ബിജെപിയെ സഹായിച്ചു. പിന്നീട് ആ മണ്ഡലത്തിൽ കോൺഗ്രസിന്റെ വോട്ടുകൾ കാണാതായി. ഇക്കാര്യം രാജഗോപാൽ തന്നെ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.