KERALA
മെഗാതിരുവാതിരയിൽ സി പി എം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

തിരുവനന്തപുരം: പാറശാലയിലെ മെഗാതിരുവാതിരയിൽ സി പി എം സംസ്ഥാന നേതൃത്വം വിശദീകരണം തേടി .തിരുവനന്തപുരം ജില്ലാ നേതൃത്വത്തോടാണ് വീശദീകരണം തേടിയത്. കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന് മുൻപ് ഇത്തരത്തിലൊരു പരിപാടി നടത്തിയത് തെറ്റായിപ്പോയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ അഞ്ഞൂറിലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടിയും വിമർശിച്ചു. അശ്രദ്ധ ഉണ്ടായെന്നും തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര നടത്തിയത് തെറ്റായിപ്പോയെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. പരിപാടി മാറ്റിവയ്‌ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തയ്യാറായി വന്നപ്പോൾ പരിപാടി മാറ്റിവയ്ക്കാൻ പറയാൻ സാധിച്ചില്ലെന്നും ആനാവൂർ കൂട്ടിച്ചേർത്തു.
പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി നടന്നത്. ബേബി പരിപാടി ആസ്വദിക്കുകയല്ലാതെ എതിർത്തില്ലെന്നും പാർട്ടിക്കുള്ളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്