KERALA
ഗവർണർക്ക് സർക്കാർ വഴങ്ങി എന്നത് മാദ്ധ്യമ പ്രചാരണം മാത്രമാണെന്ന് കോടിയേരി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്നും ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി എങ്ങനെയാണ് പരിഹരിക്കുക എന്നത് മാത്രമാണ് സർക്കാർ നോക്കിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഗവർണറുമായി ബന്ധപ്പെട്ട് നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ല. പ്രശ്‌നങ്ങൾ സർക്കാർ നല്ലരീതിയിൽ പരിഹരിച്ചു. ഒരു ഏറ്റുമുട്ടൽ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പൊതുഭരണ സെക്രട്ടറിയെ മാറ്റിയ സർക്കാർ നടപടിയെ കോടിയേരി ന്യായീകരിച്ചു. ഏതൊരു ഉദ്യോഗസ്ഥനെ മാറ്റാനും സർക്കാരിന് അധികാരമുണ്ട്. ഗവർണർക്ക് സർക്കാർ വഴങ്ങി എന്നത് മാദ്ധ്യമ പ്രചാരണം മാത്രമാണ്. ഗവർണറും ഗവന്മെന്റും എപ്പോഴും സംഘർഷത്തിൽ നിൽക്കേണ്ട സംവിധാനങ്ങളല്ല.’ അദ്ദേഹം അഭിപ്രായപ്പെട്ടു.പേഴ്‌സണൽ സ്‌റ്റാഫിന്റെ പെൻഷൻ വിഷയത്തിൽ ഒരു മാസത്തെ സമയപരിധി നൽകിയ ഗവർണറുടെ നടപടിയെ കോടിയേരി തളളി. ഒരുമാസം കഴിഞ്ഞും നമ്മൾ ഇവിടെയുണ്ടാകുമല്ലോയെന്നും അന്ന് എന്തുവരുമെന്ന് കാണാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.’രണ്ട് വർഷം കഴിഞ്ഞ് പേഴ്‌സണൽ സ്‌റ്റാഫിനെ മാറ്റുന്നു എന്നത് തെറ്റായ വിവരമാണ്. സിപിഐ അവരുടെ നിലപാടാണ് പറഞ്ഞത്. അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്? ഭരണഘടനാ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ നോക്കും.കാനത്തിന്റെ ചോദ്യങ്ങൾക്ക് കോടിയേരി മറുപടി നൽകി.1984 മുതൽ സംസ്ഥാനത്ത് പേഴ്‌സണൽ സ്‌റ്റാഫിന് പെൻഷൻ നൽകുന്നുണ്ട്. എംഎൽഎമാർക്ക് ആദ്യം പേഴ്‌സണൽ സ്‌റ്റാഫ് ഉണ്ടായിരുന്നില്ല. ഇപ്പോൾ മൂന്ന് പേഴ്‌സണൽ സ്‌റ്റാഫുണ്ട്. ഗവർണർ കാര്യങ്ങൾ അറിയാനാണ് ചോദിച്ചതെങ്കിൽ തെറ്റില്ല. ഗവർണറുടെ തെറ്റായ നയങ്ങളെ വിമർശിക്കാൻ സർക്കാരിന് അവകാശമുണ്ട്. സംസ്ഥാനത്ത് പെൻഷൻ പ്രായം കൂട്ടില്ല. റാങ്ക് ഹോൾഡേഴ്‌സിന്റെ നീണ്ട പട്ടിക ഇപ്പോൾ തന്നെ സംസ്ഥാനത്ത് നിലവിലുണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു.അതേസമയം ഗവർണറുടെ സ്‌റ്റാഫിൽ ആരെല്ലാമാണ് പേഴ്‌സണൽ സ്‌റ്റ ഫായി വേണ്ടതെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്രം ഗവർണറെ ഉപയോഗിച്ച് സംസ്ഥാന കാര്യങ്ങളിൽ ഇടപെട്ടാൽ പാർട്ടി എതിർക്കുമെന്നും കോടിയേരി വ്യക്തമാക്കി.