KERALA
തൃക്കാക്കരയിൽ ഇടതുമുന്നണി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.l തോമസ്

കൊച്ചി∙ തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥിക്കായി പ്രചാരണരംഗത്തിറങ്ങുമെന്നു കെ.വി. തോമസ്. കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാതെ തന്നെ ഇടതു സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങാനാണ് തീരുമാനമെന്നും തോമസ് പറഞ്ഞു. മറ്റൊരു പാർട്ടിയിലും ചേരില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം താൻ വികസന രാഷ്ടീയത്തിനായി തൃക്കാക്കരയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് പറഞ്ഞു.
എൽഡിഎഫിലെ ഘടകകക്ഷിയായ എൻസിപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. “ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് എന്റേത്. പക്ഷേ, ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയതു കോൺഗ്രസ് നേതൃത്വമാണ്. ഞാൻ ഇപ്പോഴും എഐസിസി അംഗമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാർട്ടിയുടെ ഒരു പരിപാടിയിലേക്കും എന്നെ വിളിക്കുന്നില്ല അറിയിക്കുന്നില്ല. നെടുമ്പാശേരി വിമാനത്താവളവും സ്റ്റേഡിയങ്ങളും ഗോശ്രീ പാലവും മെട്രോ റെയിലുമൊക്കെ യാഥാർഥ്യമാക്കാൻ പങ്കു വഹിച്ചയാളാണു ഞാൻ. എതിർപ്പുകൾക്കിടയിലും ആ പദ്ധതികൾ നടപ്പായി. 12നു മുഖ്യമന്ത്രി പ്രസംഗിക്കുന്ന എൽഡിഎഫ് കൺവൻഷനിൽ പങ്കെടുക്കും. പിന്നീട് എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണവും നടത്തുമെന്നും തോമസ് കൂട്ടിച്ചേർത്തു.