NATIONAL
എഐഎഡിഎംകെയിൽ പോര് ശക്തമാകുന്നു.പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു

ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിൽ പോര് ശക്തമാകുന്നു. പളനിസ്വാമി വിളിച്ച യോഗം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒ പനീർശെൽവം നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി വരുന്നതിന് മുന്നോടിയായി ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് ഇരുവിഭാഗത്തിന്റെയും അണികൾ തമ്മിൽ ഏറ്റുമുട്ടി.
ഏറ്റുമുട്ടലിൽ കല്ലേറുണ്ടാവുകയും സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്‍റെ പോസ്റ്ററുകള്‍ ഒപിഎസ് വിഭാഗം കത്തിച്ചു. അതേസമയം, ജനറൽ ബോഡി യോഗം നിർത്തി വയ്ക്കണമെന്ന പനീർശെൽവത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ഹൈക്കോടതി വിധി അനുകൂലമായതോടെ ജനറല്‍ കൗണ്‍സില്‍ വേദി ഇപിഎസ് വിഭാഗത്തിന്‍റെ നിയന്ത്രണത്തിലായി.യോഗത്തിൽ ഇ പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. ഒ പനീർശെൽവത്തിന്റെ ട്രഷറർ സ്ഥാനവും ഈ യോഗത്തിൽ നഷ്ടപ്പെട്ടേക്കും. നിയമപ്രകാരം കോർഡിനേറ്റർക്കും ജോയിന്റ് കോ-ഓർഡിനേറ്റർക്കും മാത്രമേ യോഗം വിളിക്കാൻ കഴിയൂ എന്ന് ഒപിഎസ് വാദിച്ചിരുന്നു. പുതുതായി നിയമിതനായ പ്രസീഡിയം ചെയർമാൻ വിളിച്ച ഈ മീറ്റിംഗ് സാങ്കേതികമായി നിയമവിരുദ്ധവും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് പനീർശെൽവത്തിന്റെ വാദം.