KERALA
ലോകായുക്ത നിയമഭേഗദതിയെ തുടര്‍ന്നുള്ള ഭിന്നതകള്‍ തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും ചര്‍ച്ച നടത്തും

തിരുവനന്തപുരം: ഓർഡിനൻസുകളുടെ നിയമനിർമ്മാണത്തിനായി നിയമസഭ ചേരും മുൻപ് ലോകായുക്ത നിയമഭേഗദതിയെ തുടര്‍ന്നുള്ള ഭിന്നതകള്‍ തീര്‍ക്കാന്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ച് സിപിഎമ്മും സിപിഐയും. ഇതിനായി ഇരുപാര്‍ട്ടികളുടെയും നേതൃത്വം വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി.രാജീവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.ലോകായുക്ത നിയമത്തിൽ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്.
വിഷയത്തില്‍ ആരംഭം മുതല്‍ തന്നെ സിപിഐ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചു കൊണ്ട് വേണം നിയമഭേദഗതിയെന്നും ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചതിലാണ് സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചത്.