KERALA
അനന്തപുരം നിവാസികളുടെ ബബിയ ഓർമയായി

കാസർകോട്: അനന്തപുരം നിവാസികളുടെ ബബിയ ഓർമയായി. കുമ്പള അനന്തപുരം ശ്രീ അനന്തപദ്‌മനാഭ സ്വാമിക്ഷേത്രക്കുളത്തിലെ ബബിയ എന്ന മുതല ഇന്നലെ രാത്രി 10.30ന് ആണ് ഓർമ്മയായത്. ഭക്തർ മഹാവിഷ്‌ണുവിന്റെ പ്രതിരൂപമായിട്ട് ആരാധിച്ചുവന്ന മുതലയായിരുന്നു ബബിയയെന്ന 75 വയസുകാരി . ആരെയും ഉപദ്രവിക്കാത്ത സസ്യാഹാരിയായ അത്ഭുത മുതലയായിരുന്നു
അനന്തപുരം കുളത്തിലെ ഗുഹയ‌്ക്കുള്ളിലായിരുന്നു ബബിയയുടെ താമസം. എല്ലാ ദിവസവും മുടങ്ങാതെ കഴിക്കുമായിരുന്ന നിവേദ്യച്ചോർ കഴിക്കാതെ വന്നതോടെ ഡോക്‌ടർ എത്തി പരിശോധിച്ചു. ഇന്നലെ രാത്രിയോടെ ബബിയ ഭഗവാനിൽ ലയിക്കുകയായിരുന്നു.തങ്ങളുടെ ആരാധ്യയായിരുന്ന ബബിയുടെ മൃതദേഹം ക്ഷേത്ര ട്രസ്‌റ്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ജില്ലാ കളക്‌ടർ അടക്കം സ്ഥലത്തെത്തി അന്തിമോപാചാരം അർപ്പിച്ചു. രാവിലെ 11 മണിയോടു കൂടി ചിതയൊരുക്കി ബബിയയെ ദഹിപ്പിക്കാനുള്ള നടപടി ആരംഭിച്ചു
.ക്ഷേത്ര പൂജാരിയുടെ വിളി കേൾക്കുമ്പോഴാണ് വെള്ളത്തിൽ നിന്നും പൊങ്ങി വരുന്നത്. ഭക്ഷണം കഴിച്ച് തൃപ്‌തിയോടെ മടങ്ങുന്ന മുതല തടാകത്തിലെ മീനുകളെയൊന്നും ഇതുവരെ ദ്രോഹിച്ചിട്ടില്ല. സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും ബബിയക്കുണ്ടായിരുന്നില്ല.