KERALA
നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം∙ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇതേത്തുടർന്ന് ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ധനബില്ലും ധനവിനിയോഗ ബില്ലും പൊതുജനാരോഗ്യ, പഞ്ചായത്തി രാജ് ബില്ലുമാണ് ചർച്ചയില്ലാതെ പാസാക്കിയത്. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ സത്യഗ്രഹ സമരം ആരംഭിച്ചതിനു പിന്നാലെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇതിനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് ഇന്നും പരിഗണിച്ചില്ല.
സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. അൻവർ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ്, ഉമാ തോമസ് എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് സഭ വെട്ടിച്ചുരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഭാ നടപടികൾ തടസ്സപ്പെടുകയാണെന്നും ശരിയായ രീതിയിൽ സഭ കൊണ്ടുപോകുവാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ ധിക്കാരം നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനാൽ സത്യഗ്രഹ സമരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.