KERALA
സംസ്ഥാനത്ത് സ്വകാര്യബസുകളുടെ പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകളുടെ സൂചനാപണിമുടക്ക് ആരംഭിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. സൂചനാ പണിമുടക്ക് ഇന്ന് അർദ്ധരാത്രി വരെയാണ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ, ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്നും ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യവും ബസുടമകൾ മുന്നോട്ട് വച്ചതാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞപ്പോൾ സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു.