KERALA
ഒരു രാത്രി മുഴുവന്‍ അഗളിയിൽ വനത്തിൽ കുടുങ്ങിയ 14 അംഗ പൊലീസ് സംഘത്തെ തിരിച്ചെത്തിച്ചു

ഒരു രാത്രി മുഴുവന്‍
അഗളിയിൽ വനത്തിൽ കുടുങ്ങിയ 14 അംഗ പൊലീസ് സംഘത്തെ തിരിച്ചെത്തിച്ചു
അഗളി: അട്ടപ്പാടി അഗളി വനത്തിൽ അകപ്പെട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ ഇന്ന് പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്.
കഞ്ചാവുകൃഷി നശിപ്പിക്കാൻ അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണനുള്‍പ്പെടെ ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരും ചേർന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഗൊട്ടിയാര്‍കണ്ടിയില്‍നിന്നും വനത്തിലേക്ക് പോയത്. കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിൽ സംഘം കുടുങ്ങുകയായിരുന്നു.
വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ച് ലഭിച്ചത് കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കാൻ ഗുണകരമായി. പൊലീസും വനംവകുപ്പും ചേർന്ന് ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം ഊർജിതമാക്കിയിരുന്നു. രാത്രി 12 മണിയോടെ റെസ്‌ക്യൂ സംഘം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പുലര്‍ച്ചെയോടെ തിരിച്ചെത്തിക്കുകയുമായിരുന്നു