KERALA
ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല, ചടങ്ങ് ബഹിഷ്ക്കരിച്ച് സർക്കാർ
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ഇന്ന് കൊച്ചിയിൽനടക്കുന്ന, വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.
പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മന്ത്രിയുടെ പേരില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്. എന്നാൽ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണ് വിവരം.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർക്കും എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർക്കും ഉമ തോമസ് എംഎൽഎയ്ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളിൽ ആദ്യം പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവിധ വികസനപദ്ധതികളിലാണ് ഇതും ഉൾപ്പെടുന്നത്. ദേശീയപാതയുടെ വെങ്ങളം- രാമനാട്ടുകര റീച്ചും ഇതിൽ ഉൾപ്പെടും. 39 കിലോമീറ്റർ വരുന്നതാണ് തലപ്പാടി-ചെങ്കള റീച്ച്.
2,650 കോടി രൂപ ചെലവിൽ നിർമിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷൻ (ദേശീയപാത-66) ആറുവരിപ്പാത, 2,140 കോടി രൂപ ചെലവിൽ വെങ്ങളംമുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കും.
