KERALA
വിഴിഞ്ഞം തുറമുഖത്തിന്ഉമ്മൻചാണ്ടിയുടെ പേരിടണം; സർക്കാരിനോട് കെ.സി വേണുഗോപാൽ
കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമായിരുന്നു. അതിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനേക്കാൾ വലിയ അംഗീകാരം മറ്റൊന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തും ആഴ്ചതോറും മാധ്യമ സമ്മേളനങ്ങൾ നടത്തിയും സുതാര്യമായ ഒരു ഭരണശൈലിയാണ് ഉമ്മൻ ചാണ്ടി കാഴ്ചവെച്ചിരുന്നതെന്ന് വേണുഗോപാൽ അനുസ്മരിച്ചു. എന്നാൽ നിർഭാഗ്യവശാൽ പിന്നീട് വന്ന സർക്കാർ ഈ രീതികൾ നിർത്തലാക്കി. പിന്നീട് വി.ഡി. സതീശൻ മുഖ്യമന്ത്രിയായതോടെ ഇവ പുനഃസ്ഥാപിച്ചു. ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെയും സുതാര്യതയുടെയും തെളിവായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഓരോ നടപടിയുമെന്നും അദ്ദേഹം അനുസ്മരിച്ചു.
കണ്ണൂരിൽവെച്ച് കല്ലേറുണ്ടായി പരിക്കേറ്റപ്പോൾപോലും തന്നെ ആക്രമിച്ചവർക്കെതിരേ നടപടി വേണ്ടെന്നുവെച്ച ഉമ്മൻ ചാണ്ടിയുടെ നിലപാട് അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ അടയാളമാണെന്ന് വേണുഗോപാൽ പറഞ്ഞു. തനിക്ക് പരിക്കേറ്റാലും പ്രതിഷേധിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ കാണരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. എന്നാൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ സ്വാഭാവികമായ പ്രതിഷേധങ്ങളെപ്പോലും തല്ലി ന്യായീകരിക്കാൻ ശ്രമിച്ചെന്ന് ‘രക്ഷാപ്രവർത്തന’ കേസ് മുൻനിർത്തി വേണുഗോപാൽ പ്രതികരിച്ചു.
ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെക്കാൾ കരുത്തനാണ് മരിച്ചുപോയ ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണയും സ്‌നേഹവും ഇതിന് തെളിവാണ്. ഉമ്മൻ ചാണ്ടിക്കായി കേവലം മന്ദിരങ്ങൾ മാത്രമല്ല, വരുംതലമുറയ്ക്ക് പഠിക്കാനും ഗവേഷണം നടത്താനും സഹായിക്കുന്ന രീതിയിലുള്ള സ്മാരകങ്ങൾ സർക്കാർ മുൻകൈയെടുത്ത് നിർമിക്കണം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയ മഹാവിജയം ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ അംഗീകാരമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ അതേ ആത്മാർഥതയും നിശ്ചയദാർഢ്യവുമുള്ള ഒരു പിൻഗാമി പുതുപ്പള്ളിയിലുണ്ടെന്ന് ചാണ്ടി ഉമ്മൻ തെളിയിച്ചുകഴിഞ്ഞു. ചാണ്ടി ഉമ്മന്റെ ലളിതജീവിതത്തെ രാഹുൽ ഗാന്ധി പോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി
