Crime
വിദ്യയ്ക്ക് വിളി വന്നത് ഡൽഹിയിൽ നിന്ന്; നമ്പർ വ്യാജം, ഉപയോഗിച്ചത് മ്യൂൾ അക്കൗണ്ട്
കോഴിക്കോട് : 3 കോടി തന്നാൽ മന്ത്രിയാക്കാമെന്ന ആത്തൂരിലെ എംഎൽഎ വിദ്യാ ബാലകൃഷ്ണനു വാട്സാപ് കോളിൽ ‘വാഗ്ദാനം’ എത്തിയത് ഡൽഹിയിൽനിന്ന്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോളിന്റെ ഉറവിടം ഡൽഹിയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം എംഎൽഎയ്ക്ക് മന്ത്രി സ്ഥാനം ഓഫർ ചെയ്തയാൾ ഉപയോഗിച്ച നമ്പർ വ്യാജമാണെന്ന് കരുതുന്നു. മ്യൂൾ അക്കൗണ്ട് വഴിയാണ് വിളിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
വിദ്യാ ബാലകൃഷ്ണനു ലഭിച്ചതിനു സമാനമായി മറ്റു ചില ജനപ്രതിനിധികൾക്കും ഓഫർ ലഭിച്ചതായും സൂചനയുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കും. മൂന്നു കോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി ആക്കാം എന്നാണ് എലത്തൂരിലെ എംഎൽഎ വിദ്യാ ബാലകൃഷ്ണനു വാട്സാപ് കോളിൽ ലഭിച്ച ‘വാഗ്ദാനം’. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്നു പറഞ്ഞാണ് ഈ മാസം ആറിന് വാട്സാപ്പിൽ കോൾ വന്നത്. ഇത് സംബന്ധിച്ച് വിദ്യാ ബാലകൃഷ്ണൻ സൈബർ പൊലീസ് പരാതി നൽകിയിരുന്നു.
ഇത്തരത്തിൽ കോൾ വന്നിരുന്നതായും പാർട്ടി നേതൃത്വം പറഞ്ഞതു പ്രകാരമാണ് പൊലീസിൽ പരാതി നൽകിയതെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇത്തരം നിരവധി തട്ടിപ്പുകൾ സമൂഹത്തിൽ നടക്കുന്നുണ്ട്. സാധാരണക്കാർ ഇത്തരം തട്ടിപ്പുകളിൽ വീണു പോകാൻ ഇടയുണ്ട്. അത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനാണ് പരാതി നൽകിയത്. അന്വേഷണത്തിനിടെ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കും എന്നതിനാൽ ഇതൊരു വാർത്ത ആക്കാൻ താൽപര്യമില്ലായിരുന്നു. ഈ സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതുണ്ടെങ്കിൽ അത് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാകുമെന്നും വിദ്യ പറഞ്ഞു.
വയനാട് എംപിയുടെ ഓഫിസിൽ നിന്ന് രാജ് കുമാർ എന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് കോൾ വന്നത്. ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നത് എന്നാണ് പറഞ്ഞത്. മന്ത്രി ആക്കാൻ ഉള്ള നടപടിക്രമങ്ങൾ വിവരിച്ച് ഇംഗ്ലിഷിലെ സംഭാഷണം പത്തു മിനിറ്റോളം നീണ്ടപ്പോൾ സംശയം തോന്നിയ എംഎൽഎ പണം പിന്നീട് നൽകാമെന്നു മറുപടി നൽകി. തുടർന്ന് വിദ്യയുടെ ഫോൺ നമ്പർ കൈമാറിയെന്നു ‘രാജ് കുമാർ’ എന്നയാൾ സൂചിപ്പിച്ച എംപിയോട് വിദ്യ ഇക്കാര്യം ചോദിച്ചു. എഐസിസി ആസ്ഥാനത്ത് നിന്നാണെന്നു പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം മറുപടി നൽകി.
