Education
അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി കെ.ടി ജലീൽ.
പാലക്കാട് : മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് വിവാദമായ സംഭവം
”ഇത് ആദ്യമായല്ല ഇത്തരം അനുമോദന പരിപാടിയിൽ പങ്കെടുക്കുന്നത്. നമ്മുടെ കുട്ടികൾ നന്നായി പഠിക്കുന്ന കുട്ടികളാണ്. പക്ഷെ പൊതുവായന അവർക്ക് കുറവാണ് എന്നത് പല സ്ഥലങ്ങളിൽ നിന്നും എനിക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് നോവൽ വായിച്ചിട്ടുള്ള കുട്ടികളോട് കൈ ഉയർത്താൻ ആവശ്യപ്പെട്ടത്. പാത്തുമ്മ എന്ന കഥാപാത്രം ആരാണെന്ന് ചോദിച്ചതും അതുകൊണ്ടാണ്. അതിനു മറുപടിയായി ഒരു കുട്ടി വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരിയാണ് പാത്തുമ്മ എന്നും പറഞ്ഞു. കുട്ടികളുമായി സംവദിക്കാനാണ് ഞാൻ ശ്രമിച്ചത്, അവരെ അപമാനിക്കാനല്ല. ചെവിയിൽ പിടിക്കുകയാണ് ചെയ്തത്, ആളുകൾ പറയുന്നതുപോലെ നുള്ളിയിട്ടില്ല. മാത്രവുമല്ല പരാതിയില്ലെന്നും ആ കുട്ടികൾ വ്യക്തമാക്കിയല്ലോ ,” കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു അധ്യാപകൻ എന്ന നിലയിലാണ് താൻ കുട്ടികളുമായി വേദിയിൽ സംവദിച്ചതെന്നും, വിദ്യാർഥികളിൽ പൊതുവായനയും സദസ്സിനെ അഭിമുഖീകരിക്കാനുള്ള ധൈര്യവും വർധിപ്പിക്കുക മാത്രമായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലാവകാശ കമ്മിഷൻ കേസെടുത്താൽ മുൻകൂർജാമ്യത്തിന് ശ്രമിക്കില്ലെന്നും ഒരു അധ്യാപകൻ എന്ന നിലയിലാണ് കുട്ടികളോട് പെരുമാറിയതെന്നും കെ. ടി. ജലീൽ കൂട്ടിച്ചേർത്തു.
