KERALA
സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായെന്ന് എം എ ബേബി.വിവിധ തലങ്ങളിൽ ജാഗ്രതക്കുറവുണ്ടായി
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.പാർട്ടിക്ക് വിവിധ തലങ്ങളിൽ ജാഗ്രതക്കുറവുണ്ടായി. പ്രചാരണത്തിലും പിഴവുണ്ടായെന്ന് കേന്ദ കമ്മിറ്റിയിൽ വിലയിരുത്തിയതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സഖാക്കളുടെ വീഴ്ചകൾ പാർട്ടിയെ പ്രതികൂലമായി ബാധിക്കും. പാർട്ടിയിലെ എല്ലാവരും സ്വയം വിമർശനം നടത്തണം. സിപിഎമ്മിൽ നേതാവ് എന്നൊരു വാക്കില്ലെന്നും എല്ലാവരും സഖാക്കളാണെന്നും പാർട്ടിയിൽ ‘ഹൈക്കമാന്റ്’ മാത്രമല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ വിശാല സംസ്ഥാന സമിതി ചേരുമെന്നും ബലഹീനതകൾ വിലയിരുത്തി പരിഹരിക്കുമെന്നും എം എ ബേബി പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ യുഡിഎഫിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും സിപിഎം ജനറൽ സെക്രട്ടറി വിമർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടൽ ദുർബലമാണെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൊടുക്കാനുള്ള തീരുമാനം സർക്കാർ അറിയാതെ കൈക്കൊണ്ടതിനെയാണ് സിപിഎം എതിർക്കുന്നതെന്നും വി ഡി സതീശൻ എന്തിനാണ് മംഗലാപുരം യാത്ര നടത്തിയെന്നും അദ്ദേഹം ചോദിച്ചു.
