KERALA
കണ്ണൂരിൽ ചാലോട് വാഹനാപകടത്തിൽ നാലു പേർ മരിച്ചു
.
കണ്ണൂർ : കണ്ണൂരിൽ ചാലോട് വാഹനാപകടത്തിൽ നാലു പേർ മരിച്ചു.
കൂടാളി കുംഭത്തിലാണ് കാർ മരത്തിലിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചത്. വളപട്ടണം സ്വദേശി ഷാൻ, ഉത്തര്‍പ്രദേശ് സ്വദേശികളായ ഹർഷ്, പരം ഛേത്രി, റിസ്വാന്‍ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടം. ബംഗളൂരുവിൽ നിന്ന് കണ്ണൂർ അലവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ കാർ പൂർണമായും തകർന്നു. രണ്ട് പേർ സംഭവ സ്ഥലത്തും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും മറ്റൊരാൾ ചാലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
മറ്റൊരാൾ സാരമായ പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചാലോട് അപകടം വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെ
വിവാഹത്തിന്റെ മുന്നോടിയായുള്ള ആഘോഷപരിപാടിക്കിടെയാണ് അപകടവിവരമറിഞ്ഞ് ബന്ധുക്കൾ വെള്ളിയാഴ്ച അർധരാത്രിയിൽ ആശുപത്രിയിലെത്തിയത്. തന്റെ അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സ്വദേശികളായ നാല് കൂട്ടുകാരുമൊത്താണ് അലവിൽ സ്വദേശിയായ ഷാൻ ബെംഗളൂരുവിൽനിന്ന് വൈകീട്ട് നാട്ടിലേക്ക് പുറപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഞായറാഴ്ചയും വിവാഹാഘോഷച്ചടങ്ങുകളുള്ളതിനാൽ അതിൽ പങ്കെടുക്കാനാണ് സഹപാഠികളും കൂട്ടുകാരുമായ നാലുപേർക്കൊപ്പം ഷാൻ വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ടുകാർക്കൊപ്പം സന്തോഷോത്തോടെയുള്ള യാത്രയാണ് വീട്ടിലെത്താൻ അരമണിക്കൂർ മാത്രം അവശേഷിക്കെ അപകടത്തിൽ കലാശിച്ചത്.
മരത്തിലിടിച്ച് തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. വിവാഹാഘോഷത്തിന് അണിയാനുള്ള വസ്ത്രങ്ങളടക്കം കാറിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഏറെ സാഹസപ്പെട്ടാണ് ഇവരെ ആസ്പത്രിയിലെത്തിച്ചതെന്ന് മട്ടന്നൂരിലെ ആംബുലൻസ് ഡ്രൈവർ സുധീഷ് പറഞ്ഞു. രാത്രി 11.35-ഓടെയാണ് അപകടവിവരമറിഞ്ഞ് ആംബുലൻസുമായി പുറപ്പെടുന്നത്.
ഓരോരുത്തരെയായി ഓരോ ആംബുലൻസിലായി കയറ്റിവിട്ടു. തന്റെ ആംബുലൻസിൽ കയറ്റിയ ആൾക്ക് സി.പി.ആർ. കൊടുക്കാൻ ശ്രമിച്ചെങ്കിലും നില കൂടുതൽ വഷളാണെന്ന് തോന്നിയതിനാൽ ഉടൻ ആസ്പത്രിയിലേക്ക് കുതിക്കുകയായിരുന്നു.
അപകടവിവരമറിഞ്ഞ് അർധരാത്രി 12.30-ഓടെയാണ് വിവാഹവീട്ടിൽനിന്ന് ബന്ധുക്കൾ ഒട്ടേറെ വാഹനങ്ങളിലായി ചാലയിലെ ബി.എം.എച്ച്. ആസ്പത്രിയിലെത്തിയത്. കൂടെ അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങളും മറ്റും ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നില്ല.
പഠനം പൂർത്തിയാക്കി രണ്ടുമാസം മുൻപാണ് ഷാനും കൂട്ടുകാർക്കും ബെംഗളൂരുവില വിവിധ കമ്പനികളിൽ ജോലി കിട്ടിയത്. ഇവരെല്ലാം ബെംഗളൂരുവിലെ ഒരേ കോളേജിലാണ് പഠിച്ചത്. ജോലി കിട്ടിയശേഷം കൂട്ടുകാർക്കൊപ്പമുള്ള കൂടിച്ചേരലും ഒന്നിച്ചുള്ള യാത്രയുമാണ് ദുരന്തത്തിലേക്ക് വഴിമാറിയത്.
