Connect with us

Life

വിവാഹത്തിന് മുൻപുള്ള ശാരീരിക ബന്ധം സ്വഭാവദൂഷ്യമല്ല, ഇതിനെ വിലക്കാൻ നിയമവുമില്ല; സുപ്രീം കോടതി

Published

on

ന്യൂഡൽഹി: വിവാഹത്തിനു മുൻപ് പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ഒരു വ്യക്തിയുടെ സ്വഭാവത്തെയും ധാർമികതയെയും ചോദ്യം ചെയ്യാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി.

പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മില്‍ പൂര്‍ണ സമ്മതത്തോടെയുണ്ടായ ബന്ധത്തെ സ്വഭാവദൂഷ്യമെന്നോ ധാര്‍മിക വീഴ്ചയെന്നോ വിലയിരുത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്. പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാത്ത രണ്ട് മുതിര്‍ന്ന വ്യക്തികളെ അവരുടെ ഇഷ്ടപ്രകാരമുള്ള ബന്ധം വിലക്കുന്ന നിയമവുമില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2014ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ തെലങ്കാന പൊലീസ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഒരു യുവാവിന്‍റെ താല്‍ക്കാലിക നിയമനം റദ്ദാക്കിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് കാട്ടിയാണ് കേസെടുത്തത്.

ലോക് അദാലത്തിന് മുന്നിൽ കേസ് ഒത്തുതീർപ്പാക്കുകയും തന്‍റെ അപേക്ഷാ ഫോമിൽ കേസിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്യ്തിരുന്നു. എന്നിട്ടും നിയമന നടപടികളിൽ നിന്ന് ഒഴിവാക്കിയത്. ഈ തീരുമാനത്തിന് എതിരെയാണ് യുവാവ് കോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങളെക്കുറിച്ച് വിവിധ സാമൂഹിക കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, നിയമത്തിന്‍റെ കണ്ണില്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു.

Continue Reading