Education
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ. അണ്ണാമലൈ.അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു :ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ല
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെ, കേന്ദ്ര സർക്കാരിനും പരീക്ഷാ നടത്തിപ്പിനുമെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്നും എന്നാൽ ഇതിൽ ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തുടനീളം മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാനും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഡോക്ടറാകാനുള്ള തുല്യ അവസരം നൽകാനും നീറ്റ് സഹായിക്കുമെന്ന് കരുതി മുമ്പ് താൻ ഈ പരീക്ഷയെ ശക്തമായി പിന്തുണച്ചിരുന്നുവെന്നും എന്നാൽ ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികളിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയതായും അദ്ദേഹം എക്സിൽ കുറിച്ചു. സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട നിമിഷത്തിലാണ് വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് അണ്ണാമലൈ ചോദിച്ചു. പ്രതിഷേധം ഒരു ഫ്ലാഷ് പോയിന്റിൽ എത്തുന്നതുവരെ എന്തിനാണ് കാത്തിരുന്നതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുവജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ ഭാവിയെ ബാധിക്കും. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം മൗലികമാണ്. എന്നാൽ വിദ്യാർഥികളുടെ സമരം നിക്ഷിപ്ത താല്പര്യക്കാർ തട്ടിയെടുക്കാതിരിക്കാൻ സമരക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
