Connect with us

KERALA

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ സിപിഎം രണ്ട് തട്ടില്‍തുടരുന്നു

Published

on

തിരുവനന്തപുരം :: വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ സിപിഎം രണ്ട് തട്ടില്‍തുടരുന്നു. വിഴിഞ്ഞം വിവാദമാക്കേണ്ടെന്ന ഇ.പി.ജയരാജന്‍റെ പ്രസ്താവനയെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പിന്താങ്ങിയപ്പോള്‍ വിവാദമാക്കേണ്ടെന്ന് പറയുന്നതില്‍ കാര്യമില്ലെന്നായിരുന്നു തോമസ് ഐസകിന്‍റെ നിലപാട്. അദാനിയുമായി അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ചോദ്യം ഉയരുമെന്നും ആ ചോദ്യങ്ങള്‍ പ്രസക്തമാണെന്നും തോമസ് ഐസക്  പറഞ്ഞു. അതേസമയം ദിവ്യ എസ്.അയ്യരെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിഴിഞ്ഞത്തില്‍ സിപിഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം വാങ്ങാതെ ഡീലുണ്ടാക്കിയതില്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടെതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ‘ സിപിഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ. 25 ശതമാനത്തിലധികം ഷെയര്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങണം. അനുവാദം വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്? അതിന് മറുപടി പറയാന്‍ രാഹുല്‍ഗാന്ധിക്കുള്‍പ്പടെ ഉത്തരവാദിത്തമുണ്ട്. മംഗലാപുരത്തേക്ക് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ പോയ കാര്യത്തിലുള്‍പ്പടെ വ്യക്തതയോടെ മുഖ്യമന്ത്രി ഇന്നേ വരെ മറുപടി പറഞ്ഞിട്ടില്ല. അദാനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് സിപിഎമ്മാണെന്നായിരുന്നു നേരത്തേ സതീശന്‍റെ ആരോപണം. അതായിരുന്നില്ലെന്ന് ഇപ്പോള്‍ തെളി‍ഞ്ഞല്ലോ. ചര്‍ച്ചകള്‍ പലതുമുണ്ടായിട്ടുണ്ടാകുമെന്നും അതില്‍ അഭിപ്രായ  വ്യത്യാസമില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെ എങ്ങനെയാണ് ഡീലുമായി മുന്നോട്ട് പോയത്. നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം’-എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വിഴിഞ്ഞത്ത് കരാര്‍ വ്യവസ്ഥ ലംഘിക്കാന്‍ സാധിക്കില്ലെന്നും അതിന് മാറ്റം വേണമെങ്കില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണമെന്നുമായിരുന്നു ഇപി ജയരാജന്‍റെ പ്രതികരണം. അദാനി തന്നെ കാര്യങ്ങള്‍ വിശദീകരിച്ച് കഴിഞ്ഞതാണെന്നും വിഴിഞ്ഞം  പോലെയൊരു ബൃഹത്തായ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഇത്തരം വിവാദങ്ങള്‍ കൊണ്ട് തകിടം മറിക്കുന്നത് കേരളത്തിന് ദോഷമാണെന്നും ഇപി അഭിപ്രായപ്പെട്ടിരുന്നു. പിണറായി വിജയന്‍ നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഈ നിലപാട്. 

Continue Reading