Connect with us

Education

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നതായി സംശയം.

Published

on

ജയ്‌‌പൂർ: എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ് യു.ജി) ചോദ്യപേപ്പർ ചോർന്നതായി സംശയം. മേയ് മൂന്നിനായിരുന്നു പരീക്ഷ നടന്നത്. രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യാവലി യഥാർത്ഥ ചോദ്യപേപ്പറിലെ ചില ഭാഗങ്ങൾക്ക് സമാനമാണെന്നതാണ് സംശയം ഉയരാൻ കാരണം.

നീറ്റ് പരീക്ഷയിലെ 720 ചോദ്യങ്ങളിൽ 600 എണ്ണമാണ് ചോദ്യാവലിയിലേതുമായി സാദൃശ്യമുള്ളതെന്ന് രാജസ്ഥാൻ സ്‌‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇത് യാദൃച്ഛികമായി സംഭവിച്ചതാണോ അതോ ചോദ്യപേപ്പർ ചോ‌ർന്നതാണോയെന്ന സംശയത്തിലാണ് അധിക‌ൃതർ. നീറ്റ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപാണ് സികാറിൽ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റഴിച്ചത്. പരീക്ഷയ്ക്ക് മുൻപ് ഏകദേശം 30,000 ചോദ്യാവലികൾ വിറ്റു പോയിരുന്നു.

കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് രാജസ്ഥാൻ സ്‌‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. സികാറിലെ ഒരു സുഹൃത്തിന് മേയ് ഒന്നിനാണ് ഇയാൾ ചോദ്യാവലി കൈമാറിയത്. തുടർന്ന് പേയിംഗ് ഗസ്റ്റ് താമസ സ്ഥലങ്ങൾ, കോച്ചിംഗ് സ്ഥാപനങ്ങൾ, നീറ്റിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കിടയിൽ പ്രചരിക്കുകയായിരുന്നു.

ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ നിന്ന് 300ൽ അധികം കൈയെഴുത്ത് ചോദ്യങ്ങളാണ് പ്രചരിച്ച ചോദ്യാവലിയിൽ ഉണ്ടായിരുന്നത്. ചോദ്യാവലിയിലെ മുഴുവൻ കൈയ്യക്ഷരവും ഒന്നായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ചോദ്യാവലി പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ കോപ്പികൾ നേരിട്ടും കൈമാറ്റപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.ഒരു പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്തിന്റെ ഉടമയും ചോദ്യാവലി പങ്കുവച്ചതായി കണ്ടെത്തി. ഇതിനുശേഷം ഇയാൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാലിത് അന്വേഷണത്തെ വഴിതിരിച്ചുവിടാനാണെന്നാണ് സംശയം. രാജസ്ഥാൻ സ്‌‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ അന്വേഷണത്തിനുശേഷം വിഷയത്തിൽ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.

Continue Reading