International
മലയാളി അനിൽ മേനോൻ ഉൾപ്പെട്ട ബഹിരാകാശസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി.
വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും പാതിമലയാളിയുമായ അനിൽ മേനോൻ ഉൾപ്പെട്ട നാസയുടെ ബഹിരാകാശസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. സോയൂസ് എംഎസ്-29 എന്ന ബഹിരാകാശപേടകത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്. റഷ്യൻ സഞ്ചാരികളായ പ്യോത്ര് ഡുബ്രോവും അന്ന കികിനിയുമാണ് അനിൽ മേനോന്റെ സഹയാത്രികർ.
അമേരിക്കയിൽ ജനിച്ചുവളർന്ന അനിൽ മേനോന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. പ്യോത്ര് ഡുബ്രോവിനും അന്ന കികിനയ്‌ക്കും ഇത് രണ്ടാമത്തെ യാത്രയാണ്. ഇവരുടെ സംഘം എട്ട് മാസത്തോളം ബഹിരാകാശനിലയത്തിൽ തങ്ങി ശാസ്‌ത്രീയ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുമെന്നാണ് വിവരം. 2027 ഏപ്രിലിലാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽനിന്ന് ഇന്നലെ രാത്രി 8.17നാണ് പേടകം വിക്ഷിപിച്ചത്.
രാത്രി 11.52ന് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പ്രച്ചാൽ മൊഡ്യൂളിൽ വിജയകരമായി ഡോക്ക് ചെയ്‌തു. പുലർച്ചെ ഒന്നരയോടെ ബഹിരാകാശനിലയത്തിൽ പ്രവേശിക്കുമെന്ന് കരുതിയെങ്കിലും കാത്തിരിപ്പ് അല്പസമയം നീണ്ടു. ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കാനിരിക്കെ ട്രാക്കിംഗ്, ഡാറ്റ റിലേ ഉപഗ്രഹങ്ങളുമായുള്ള ബന്ധം താൽക്കാലികമായി വിച്ഛേദിക്കപ്പെട്ടതിനാൽ തത്സമയ സംപ്രേഷണം താൽക്കാലികമായി തടസപ്പെട്ടു.
