Crime
അമേരിക്കയും ഇറാനും പ്രത്യാക്രമണങ്ങൾ നിർത്തിവച്ച് ചർച്ച നടത്തും: ദോഹയിലാണ് നാളെ യോഗം
ദോഹ: സമാധാനകരാർ നിലവിൽ വന്ന് ദിവസങ്ങൾക്കകം ആക്രമണപ്രത്യാക്രമണങ്ങൾ നടത്തിയ അമേരിക്കയും ഇറാനും വീണ്ടും സമാധാന ശ്രമത്തിന്. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനും ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള പ്രശ്‌നപരിഹാരത്തിനും അമേരിക്കയും ഇറാനും പ്രത്യാക്രമണങ്ങൾ നിർത്തിവച്ച് ചർച്ച നടത്താൻ തീരുമാനിച്ചു. നാളെ ഖത്തർ തലസ്ഥാനമായ ദോഹയിലാകും യോഗം. ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതിന് ശേഷമാണ് സമാധാന ചർച്ചയ്‌ക്ക് തയ്യാറായിരിക്കുന്നത്.
വാണിജ്യ കപ്പലുകളെ ആക്രമിച്ചുകൊണ്ട് ഇറാൻ ഭരണകൂടം വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച് അമേരിക്ക പ്രദേശത്തെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക ബേസുകളിലേക്ക് ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തി. തുടർന്നും ആക്രമണങ്ങൾ നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പും നൽകി. ഇതിനുപിന്നാലെയാണ് സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് തീരുമാനമായത്.
ഈ സമയം ഹോർമുസിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നുപോകാമെന്നും അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ പുലർച്ചെ യു.എസ് തെക്കൻ ഇറാനിൽ ഖേഷം ദ്വീപ്, സിരിക്, ബന്ദർ ലെൻഗെ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടു. ശനിയാഴ്ച ഹോർമുസ് കടലിടുക്കിൽ പനാമയുടെ എണ്ണ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതാണ് പ്രകോപനമായത്. പിന്നാലെ കുവൈറ്റിലെ അലി അൽ സലീം എയർ ബേസും ബഹ്രൈനിലെ യു.എസ് നാവിക ആസ്ഥാനവും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചു. കുവൈറ്റും ബഹ്‌റൈനും ആക്രമണം ചെറുത്തു. ആളപായമില്ല. എന്നാൽ ബഹ്‌റൈനിലെ മുഹറഖിൽ ഡ്രോൺ പതിച്ച് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി.
