KERALA
പൂഞ്ഞാർ മേഖലയിൽ ഉരുൾ പൊട്ടലിൽ വ്യാപക നാശനഷ്ടം . രണ്ടു പേർക്ക് ജീവൻ നഷ്ടമായി
കോട്ടയം: പൂഞ്ഞാർ മേഖലയിൽ ഉരുൾ പൊട്ടലിൽ വ്യാപക നാശനഷ്ടം .തെക്കേക്കര പയ്യാനിത്തോട്ടത്തിൽ മണപ്പാട് ജോസഫിൻ ജോണി (24) അപകടത്തിൽ കാലിനു പരുക്കേറ്റ് വീട്ടിൽ കഴിയുന്നതിനിടെയാണ് ഉരുൾപൊട്ടലിൽപ്പെട്ട് മരിച്ചത്. മാതാവ് റെജീനയും അപകടത്തിൽ മരിച്ചു. പിതാവ് എം.ജെ.ജോണി അടുത്ത വീട്ടിലായതിനാൽ രക്ഷപ്പെട്ടു. പെൺമക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
രണ്ടാമത്തെ മകനാണ് ജോസഫിൻ ജോണി. ചൂണ്ടച്ചേരി എൻജിനീയറിങ് കോളജ് കന്റീൻ ജീവനക്കാരനാണ്. ഒരു മാസം മുൻപ് ഈരാറ്റുപേട്ടയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ കാലിന് പരുക്കേറ്റതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. അമ്മ റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്. അച്ഛൻ ജോണി സ്കൂൾ ബസ് ഡ്രൈവറാണ്. ഇളയ പെൺകുട്ടി സഹോദരിയുടെ വീട്ടിലേക്ക് പോയതിനാലാണ് രക്ഷപ്പെട്ടത്. ഇടമല ഭാഗത്തുനിന്നാണ് ഉരുൾ വന്നത്. സാധാരണ ഉരുൾപൊട്ടാത്ത പ്രദേശമാണെന്നു നാട്ടുകാർ പറയുന്നു.
ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെടുത്തത്. വീട് നിന്നിരുന്ന സ്ഥലത്തുനിന്നും ഏതാണ്ട് 500 അടിയോളം താഴെനിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ഉരുൾപൊട്ടൽ പ്രദേശത്തെയാകെ തകർത്തു. വീട് പൂർണമായി തകർന്നു. ദുരന്തസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയെയും മകൻ രാജേഷിനെയും രക്ഷപ്പെടുത്തി. പരുക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്.
