Crime
പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കിയ ഏറ്റുമുട്ടലിന് ഒടുവിൽ അവസാനമാകുന്നു.സമാധാന കരാറിൽ വെള്ളിയാഴ്‌ച ഒപ്പ് വെക്കും
വാഷിംഗ്‌ടൺ: നൂറിലേറെ ദിവസങ്ങളായി പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കിയ ഏറ്റുമുട്ടലിന് ഒടുവിൽ അവസാനമാകുന്നു. ഇറാനുമായുള്ള സമാധാന കരാർ വെള്ളിയാഴ്‌ച ഒപ്പിടുമെന്ന് അറിയിച്ച് അമേരിക്ക. പ്രസിഡന്റ് ട്രംപ് ആണ് വിവരം അറിയിച്ചത്. സമാധാനകരാറിന് അന്തിമരൂപമായെന്നും വെള്ളിയാഴ്‌ച ഒപ്പുവയ്‌ക്കുമെന്നും ഇറാൻ ഭരണകൂടവും വ്യക്തമാക്കി. ഔദ്യോഗികമായി ഈ വിവരം ഇന്ന് രാവിലെ ഇറാൻ അറിയിക്കും. സമാധാനകരാറായിട്ടുണ്ടെന്ന് മദ്ധ്യസ്ഥം വഹിച്ച പാകിസ്ഥാനും ലോകമാദ്ധ്യമങ്ങളോട് അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 28നാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ സൈനികനടപടിയിലേക്ക് തിരിഞ്ഞത്. 107 ദിവസത്തിനിടെ ഇറാന് അവരുടെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെയടക്കം നിരവധി പ്രമുഖരുടെ ജീവൻ നഷ്‌ടമായി. ‘ഇറാനുമായുള്ള കരാർ ഇപ്പോൾ പൂർണമായി’ എന്നാണ് സമാധാന കരാറിലെത്താനുള്ള തീരുമാനം അറിയിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ഹോർമുസ് കടലിടുക്കിന്റെ സ്വതന്ത്രമായ തുറന്നുകൊടുപ്പും അവിടുത്തെ അമേരിക്കൻ നാവികസേനയുടെ അടിയന്തരമായ മാറ്റവുമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഇലക്‌ട്രോണിക് ഒപ്പുചാർത്തലാകും നടത്തുക. അമേരിക്കയ്‌ക്ക് വേണ്ടി ട്രംപോ വൈസ് പ്രസിഡന്റ് ജെ ഡി വാൻസോ ആകും ഒപ്പിടുക. ഇറാന്റെ മരവിപ്പിച്ച 12 ശതകോടി ഡോളർ കരാറിന്റെ ഭാഗമായി അമേരിക്ക വിട്ടുനൽകിയേക്കും. 60 ദിവസമായി നടക്കുന്ന ചർച്ചാവേളയിൽ 24 ശതകോടിയായും ഈ തുക ഉയർന്നേക്കാം.
ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പിടുന്നത് നിർണായകമായ ചുവടുവയ്‌പ്പാണ് എന്നാണ് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. നിരവധി ലോകരാജ്യങ്ങൾ ഇറാൻ-അമേരിക്ക സമാധാന കരാറിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്.
