Crime
പ്രധാനമന്ത്രി മോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺവംശീയ അധിക്ഷേപമെന്ന് വിമർശനം
ഓസ്‍ലോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് നോർവീജിയൻ പത്രം. ‘ആഫ്റ്റൻ പോസ്റ്റൻ’ എന്ന പത്രമാണ് മോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. കാർട്ടൂണിൽ പാമ്പാട്ടിയായാണ് മോദിയെ ചിത്രീകരിച്ചത്.
കാർട്ടൂണിൽ മോദിയുടെ കയ്യിൽ ഒരു മകുടിയുണ്ട്. അത് ഊതുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്നിൽ പാമ്പിന്റെ രൂപത്തിലുള്ള ഒരു ഇന്ധന പൈപ്പാണുള്ളത്. ‘‘ബുദ്ധിമാനും എന്നാൽ അൽപ്പം അലോസരപ്പെടുത്തുന്നതുമായ ഒരാൾ’’ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പങ്കുവച്ചിരിക്കുന്നത്. മോദിയുടെ നോർവേ സന്ദർശനത്തിനെ കുറിച്ചെഴുതിയ ലേഖനത്തിനൊപ്പമാണ് കാർട്ടൂണുള്ളത്. കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വംശീയ അധിക്ഷേപമാണ് പത്രം നടത്തിയതെന്നാണ് വിമർശനം. പാമ്പാട്ടികളുടെ നാടായി ഇന്ത്യയെ വിശേഷിപ്പിച്ചെന്നും പലരും വിമർശിച്ചു.
യൂറോപ്പ് സന്ദർശനത്തിനിടെ നോർവേയിൽ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകാത്തതിനെച്ചൊല്ലി വിവാദമുണ്ടായ വാർത്ത പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് കാർട്ടൂണും പുറത്തുവരുന്നത്. ഓസ്‌ലോയിൽ നോർവേയുടെ പ്രധാനമന്ത്രിക്കൊപ്പം മോദി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകയായ ഹെല്ല ലിങ്ങിന്റെ ചോദ്യം അവഗണിച്ചു മോദി നടന്നകന്നത്. ഇതിന്റെ വിഡിയോ അവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിവാദമായി. മോദി കയറിയ ലിഫ്റ്റിനു സമീപവും ചോദ്യവുമായി ഹെല്ല എത്തിയെങ്കിലും സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞു.
2014-ൽ അമേരിക്കയിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വച്ച് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിൽ, ഇന്ത്യയെ പണ്ട് വിദേശരാജ്യങ്ങൾ ‘പാമ്പാട്ടികളുടെ നാട്’ എന്ന് വിളിച്ചിരുന്നെന്നും എന്നാൽ ഇന്നത്തെ ഇന്ത്യ കംപ്യൂട്ടർ മൗസ് കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ‘മൗസ് ചാരന്മാരുടെ’ നാടായി മാറിയെന്നും പറഞ്ഞിരുന്നു. നേരത്തെ 2022ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ളൊരു വാർത്തയിൽ സ്പാനിഷ് പത്രം പാമ്പാട്ടികളുടെ ചിത്രം ഉപയോഗിച്ചിരുന്നു.
