Crime
ഡൽഹിയിൽ വൻ സംഘർഷാവസ്ഥ: മന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച; സിജെപി യുടെ സമര പന്തൽ പൊളിച്ച് നീക്കി
ന്യൂഡൽഹി : ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡയുമായി അദ്ദേഹത്തിന്റെ വസതിയിൽ സിജെപി നേതാക്കൾ പത്ത് മിനിറ്റ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ചെന്ന് സിജെപി വക്താവ് അറിയിച്ചു. അനിശ്ചിതകാല നിരാഹാരത്തെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ വിട്ടയക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മാനസികവിഷമത്തിൽ ആത്മഹത്യ ചെയ്ത എല്ലാ വിദ്യാർഥികൾക്കും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് സിജെപി വക്താവ് പറഞ്ഞു. ഇതിനിടെ ജന്തർ മന്തറിൽ സമരക്കാർക്കു നേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് പ്രധാന സമരപ്പന്തൽ പൊളിക്കുന്ന നടപടികളിലേക്കു കടന്നു.
അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പാർലമെന്റ് മാർച്ച് തടഞ്ഞതോടെ യുദ്ധക്കളമായി ജന്തർ മന്തർ. പൊലീസും സമരക്കാരുമായി വൻ സംഘർഷം. സമരക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്. അതിനിടെ കേന്ദ്ര സർക്കാർ തങ്ങളെ ചർച്ചയ്ക്ക് വിളിച്ചെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യം നിറവേറ്റാതെ പിരിഞ്ഞ് പോകില്ലെന്ന തീരുമാനത്തിലാണ് സമരക്കാർ. നാലുതവണ പൊലീസുകാർ സമരക്കാർക്ക് നേരെ ലാത്തിചാർജ് നടത്തിയിരുന്നു. വലിയ സമരമായി സിജെപിയുടെ സമരം മാറുകയാണ്. അതിനിടെ ധർമേന്ദ്ര പ്രധാൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നെന്നാണ് വിവരം. പാർലമെന്റിലാണ് കൂടിക്കാഴ്ച.
ക്വിക്ക് റെസ്‌പോൺസ് ടീമുകൾ ഉൾപ്പെടെ മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമ്മിഷണർ, അഡീഷനൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സാഹചര്യം നേരിട്ടു നിരീക്ഷിക്കുകയാണ്. നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ സമരസ്ഥലത്ത് തുടരുന്നുണ്ട്. പ്രതിഷേധ സ്ഥലത്തേക്കുള്ള പ്രവേശനം കർശനമായ പരിശോധനകൾക്കു വിധേയമാണ്.
