Education
നാല് മണിക്കൂർ വേറുതേ പാഴാക്കി’; നദ്ദയുമായുള്ള കൂടിക്കാഴ്‌ച ഉപയോഗശൂന്യമെന്ന് സിജെപി
ന്യൂഡൽഹി: പാലമെന്റ് മാർച്ചിനിടെ ഇന്നലെ കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്‌ച ഉപയോഗശൂന്യമായിരുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് അശുതോഷ് റാങ്ക. നാല് മണിക്കൂർ സമയം വെറുതേ പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു
ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ശക്തി മനസിലായപ്പോൾ നിങ്ങളുടെ സർക്കാർ നിരാശരായി. പിന്നീട് ഉപയോഗശൂന്യമായ ചർച്ചയുടെ പേരിൽ ഞങ്ങളുടെ നാല് മണിക്കൂർ പാഴാക്കി’- സിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന നദ്ദയുടെ പോസ്റ്റിന് മറുപടിയായാണ് റാങ്ക എക്‌സിൽ പോസ്റ്റിട്ടത്. സർക്കാരുമായി ചർച്ച നടത്താൻ പ്രതിഷേധക്കാർ ആദ്യമായി തയ്യാറായെന്നാണ് നദ്ദയുടെ പോസ്റ്റിൽ കുറിച്ചിരുന്നത്. രേഖാമൂലം നിവേദനം സമർപ്പിച്ചുവെന്നും പ്രതിഷേധക്കാർ സമരം അവസാനിപ്പിക്കാൻ തയ്യാറായെന്നും നദ്ദ കുറിച്ചു. കൂടിക്കാഴ്‌ചയുടെ ചിത്രവും മന്ത്രി പങ്കുവച്ചിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സിജെപിയുടെ പ്രതിഷേധം. സർക്കാരുമായി ചർച്ച നടത്തിയിട്ടും ഒരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റാങ്ക പറഞ്ഞു. അതേസമയം, ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പ്രതികരണം. അടുത്ത നടപടികൾ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പാർട്ടി ഉടൻ പുറത്തിറക്കുമെന്നും ദീപ്കെ അറിയിച്ചു.
