KERALA
സെക്രട്ടേറിയറ്റ് സമരം ഒത്തുതീര്‍പ്പാക്കാൻ ബ്രിട്ടാസ് തന്നെ വിളിച്ചിരുന്നുവെന്ന് തിരുവഞ്ചൂര്‍പരസ്പരം സംസാരിച്ച കാര്യങ്ങൾ പറയുന്നത് മാന്യമായ രാഷ്ട്രീയക്കാരന് ചേരുന്നതല്ല.

തൃശ്ശൂർ: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ സെക്രട്ടേറിയറ്റ് സമരം ഒത്തുതീര്‍പ്പാക്കാൻ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചിരുന്നുവെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൈരളി ചാനലിൽ അന്ന് പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ് ബ്രിട്ടാസ് വിളിക്കുന്നത്. സമരം അവസാനിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജോൺ ബ്രിട്ടാസും താനുമായി സംസാരിച്ചിരുന്നു. ബാക്കിയുള്ള കാര്യങ്ങളും പരസ്പരം സംസാരിച്ച കാര്യങ്ങളും പറയുന്നത് മാന്യമായ രാഷ്ട്രീയക്കാരന് ചേരുന്നതല്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നായിരുന്നു തങ്ങളുടെ നിലപാട്. എന്നാൽ, ജുഡീഷ്യൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ എതിർപ്പില്ലായിരുന്നു.
. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ വിവാദമില്ല. അദ്ദേഹം ലേഖനമെഴുതുന്നതുവരെ ഇതൊരു വിഷയമേയല്ലായിരുന്നു. ഒരു സമരം ഉരുണ്ടുകൂടുമ്പോൾ സ്വാഭാവികമായി നടപടിയെടുക്കണമെന്ന് സർക്കാരിന് തോന്നി. ആ രൂപത്തിൽ തന്നെ മുന്നോട്ട് പോയി തങ്ങൾ പറഞ്ഞ ഫലപ്രാപ്തിയിൽ എത്തുകയും ചെയ്തു.സമരം തീർന്നതിന് ശേഷം ആരും ഇത്തരം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അന്നത്തെ സമരം തിരുവനന്തപുരം നഗരത്തിലെ ജനജീവിതത്തിൽ വരെ തടസ്സങ്ങളുണ്ടാക്കി. സമരം അവസാനിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നു. ആ സമരം അങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അവര്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടാകും എന്ന് ഞാൻ പറയേണ്ടതില്ല. അത് ഒത്തുതീർക്കുകയെന്നത് അവരുടേയും സർക്കാരിന്റേയും പൊതുതാത്പര്യമായിരുന്നു.
സര്‍ക്കാര്‍ ആരുടേയും മുന്നില്‍ വഴങ്ങിയിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് മാത്രമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമോയെന്ന കാര്യത്തിൽ മാത്രമായിരുന്നു തര്‍ക്കം. എന്നാല്‍, ഹൈക്കോടതി സമ്മതിക്കാഞ്ഞതോടെ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം മുന്നോട്ട് പോകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം നേതാക്കൾ അവരുടെ ഡിമാൻ്റ് രേഖാമൂലം നൽകിയിരുന്നെന്നും തിരൂവഞ്ചൂർ പറഞ്ഞു.