KERALA
സോളാർ സമരം ഒത്ത് തീർപ്പാക്കാൻ എല്‍.ഡി.എഫ്. തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും യു.ഡി.എഫ്. നേതൃത്വവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും പ്രേമചന്ദ്രൻ

തിരുവനന്തപുരം: സോളാര്‍ വിവാദവുമായ് ബന്ധപ്പെട്ട് എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫ്. യോഗം അങ്ങനെ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും യു.ഡി.എഫ്. നേതൃത്വവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
താൻ സെക്രട്ടേറിയറ്റ് നടയില്‍ പ്രസംഗിച്ചുനില്‍ക്കുമ്പോഴാണ് സമരം അവസാനിപ്പിച്ചത് അറിയുന്നത്. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റില്‍ മുഖ്യമന്ത്രിയുടെ രാജിയില്ലാതെ സമരം ഒരുതരത്തിലും പിന്‍വലിക്കില്ലെന്ന് ആവേശത്തോടെ തീവ്രമായ വികാരത്തോടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആര്‍.എസ്.പി. സെക്രട്ടറിയായിരുന്ന എ.എ. അസീസിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി ഓഫീസില്‍നിന്ന് കുറിപ്പ് ലഭിക്കുന്നത്. എ.കെ.ജി. സെന്ററില്‍ അടിയന്തരമായി എത്താനായിരുന്നു നിര്‍ദേശം. പ്രസംഗം നിര്‍ത്തി എ.എ. അസീസിനൊപ്പം എ.കെ.ജി. സെന്ററിലെത്തി. അവിടെ തങ്ങള്‍ എത്തുമ്പോഴേക്ക് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ഏകദേശം എടുത്തുകഴിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താസമ്മേളനം കാണാന്‍ എല്‍.ഡി.എഫ് യോഗം നടക്കുന്ന മുറിയില്‍ ടി.വി. ക്രമീകരിച്ച് അത് കാണാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് തങ്ങള്‍ അവിടെ എത്തുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു ‘