Uncategorized
തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകൾ വിഭജിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകൾ വിഭജിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ 1,200 വർഡുകളാണ് അധികം വരിക. 2011 ലെ സെൻസസ് അനുസരിച്ചുള്ള പുനർനിർണയമാണിത്.
വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും. പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും.
അതേസമയം, ജനസംഖ്യാസ്ഥാനത്തിലുള്ള വാർഡ് വിഭജനം അനിവാര്യമാണെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കരട് തയാറായി നിയമനിർമാണത്തിലേക്ക് പോകുമ്പോഴും ചർച്ചയുണ്ടായില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നിർണായക തീരുമാനത്തിന് മുൻപ് പ്രതിപക്ഷവുമായി എന്തുകൊണ്ട് ചർച്ച ചെയ്തില്ലെന്ന ആരോപണം വരുംദിവസങ്ങളിൽ പ്രതിപക്ഷം കടുപ്പിക്കാനാണ് സാധ്യത