Uncategorized
രാഹുലും തേജസ്വിയും വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നു
മുസാഫർപുർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ആർജെഡി നേതാവ് തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലും തേജസ്വിയും വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇരുവരും അഴിമതിയുടെ രാജകുമാരന്മാരാണെന്നും മോദി ആരോപിച്ചു. ബിഹാറിലെ മുസാഫർപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജകുമാരന്മാരെന്ന് സ്വയം കരുതുന്ന ഈ കൂട്ടുകെട്ട് വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണ്. ഒരാൾ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനും മറ്റൊരാൾ ബിഹാറിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനുമാണ്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിക്കേസുകളിൽ ഇരുവരും ജാമ്യത്തിലാണെന്നും മോദി പറഞ്ഞു.
രാഹുലും തേജസ്വിയും തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർ എന്നെ 24 മണിക്കൂറും വെറുക്കുകയുംഅധിക്ഷേപിക്കുകയും ചെയ്യുന്നു. പിന്നാക്ക, പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഒരാൾ ഈ സ്ഥാനത്ത് എത്തിയത് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് അവർ സ്വയം ഗാന്ധിമാർ എന്ന് വിളിക്കുകയും തന്നെ ശപിക്കുകയും ചെയ്യുന്നത്.
‘നാംദാർ'(പ്രസിദ്ധിയുള്ളവർ) സ്വാഭാവികമായും ഒരു ‘കാംദാറി’നെ(തൊഴിലാളി) അപമാനിക്കും. കോൺഗ്രസ്-ആർജെഡി സഖ്യത്തിന്റെ ഭരണകാലത്ത്, രാഷ്ട്രീയ യജമാനന്മാർക്ക് മുന്നിൽ തലകുനിക്കുന്നവർക്ക് മാത്രമാണ് ബഹുമതികളും പുരസ്കാരങ്ങളും നൽകിയിരുന്നത്. അങ്ങനെയുള്ളവർക്ക് എപ്പോഴെങ്കിലും പാവങ്ങളെ ഉയർത്താൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
