Uncategorized
ജഡ്ജിയുടെ നിഷ്പക്ഷതയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായികെജ്‌രിവാൾ
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വിസമ്മതിച്ചു. തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതായും ജഡ്ജിയുടെ നിഷ്പക്ഷതയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം ജസ്റ്റിസ് ശർമ്മയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. ജഡ്ജിയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരായി ജോലി ചെയ്യുന്നതും, തനിക്കെതിരെ ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായുള്ള അവരുടെ പ്രൊഫഷണൽ ബന്ധവും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ സ്വർണ കാന്ത ശർമ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. ആർഎസ്എസ് അനുബന്ധ സംഘടനയായ അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ ജഡ്ജി പങ്കെടുത്തതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഗാന്ധിയൻ സത്യാഗ്രഹ തത്വങ്ങൾ പിന്തുടർന്ന് ഈ കേസിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് കെജ്രിവാൾ അറിയിച്ചു. ‘നീതി നടപ്പിലാക്കുക മാത്രമല്ല, അത് നടപ്പിലാക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയും വേണം’ എന്ന അടിസ്ഥാന തത്വം ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം കത്തിൽ കുറിച്ചു. സ്വന്തം മനഃസാക്ഷിയുടെ വിളി കേട്ടാണ് ഈ കടുത്ത തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സത്യപ്രതിജ്ഞ ഭരണഘടനയോടാണെന്നും നീതി ഒരു തരത്തിലുള്ള സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും ജസ്റ്റിസ് സ്വർണ കാന്ത നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തമായ തെളിവുകളില്ലാതെ നിഗമനങ്ങളിൽ എത്തുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകർക്കുമെന്നും, കേസിൽ നിന്ന് പിന്മാറുന്നത് തന്റെ കടമയിൽ നിന്നുള്ള ഒളിച്ചോട്ടമാകുമെന്നും ജഡ്ജി നിരീക്ഷണം നടത്തി.
കോടതിയിൽ ഹാജരാകാത്തത് കെജ്‌രിവാളിന് നിയമപരമായ തിരിച്ചടികൾ ഉണ്ടാക്കിയേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് അദ്ദേഹത്തിനെതിരെ ആദ്യം ജാമ്യം ലഭിക്കാവുന്ന വാറന്റും തുടർന്ന് ജാമ്യമില്ലാ വാറന്റും പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചേക്കാം. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും കെജ്‌രിവാൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മദ്യനയക്കേസിൽ കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ അപ്പീലുമായി ബന്ധപ്പെട്ട നടപടികൾക്കിടയിലാണ് ഈ നാടകീയ നീക്കങ്ങൾ നടക്കുന്നത്.
