International
എൽപിജി ക്ഷാമം രൂക്ഷം, ഹോട്ടലുകൾ അടച്ചു തുടങ്ങി: ഗുരുതര പ്രതിസന്ധി
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ യുദ്ധം വാണിജ്യ എൽപിജി സിലിണ്ടർ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകൾ അടച്ചുതുടങ്ങി. ഒട്ടേറെ അനുബന്ധ മേഖലകളെക്കൂടി ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണു രൂപപ്പെടുന്നത്. ആപ് അധിഷ്ഠിത ക്ലൗഡ് കിച്ചനുകളും വിവാഹവിരുന്ന്– ഇഫ്താർ പാർട്ടി കരാറുകളെടുത്ത കേറ്ററിങ് സ്ഥാപനങ്ങളും ഉൾപ്പെടെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലാണ്.
പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അവശ്യസേവന നിയമം (എസ്മ) പ്രഖ്യാപിച്ചു. ഗാർഹിക എൽപിജി, പൈപ്പിലൂടെയുള്ള പിഎൻജി, വാഹനങ്ങൾക്കുള്ള സിഎൻജി എന്നിവയുടെ ഉൽപാദനം കൂട്ടാൻ പെട്രോളിയം– പ്രകൃതിവാതക മന്ത്രാലയം കമ്പനികൾക്കു നിർദേശം നൽകി. മറ്റു മേഖലകളിൽ നിയന്ത്രണം കർശനമാക്കി. എന്നാൽ, ഗാർഹിക സിലിണ്ടർ ബുക്കിങ്ങിനും 25 ദിവസത്തെ ഇടവേളയുണ്ടാകും.
ഗാർഹികേതര ആവശ്യങ്ങളിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണു മുൻഗണന. തേയില, മറ്റു വ്യവസായങ്ങൾ എന്നിവയ്ക്ക് കഴിഞ്ഞ 6 മാസത്തെ ശരാശരി ഉപഭോഗം കണക്കാക്കി അതിന്റെ 80 ശതമാനവും വളം ഉൽപാദകർക്ക് 70 ശതമാനവും ലഭ്യതയനുസരിച്ചു നൽകും. ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കുമുള്ള വിതരണം പരിശോധിക്കാൻ മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചു.
