NATIONAL
രാഹുലും പ്രിയങ്കയും സംഭലിലേക്ക് പുറപ്പെട്ടു :തടയാനുറച്ച് പോലീസ്ഒട്ടേറെ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു

ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിലെ സംഭലിൽ സന്ദർശനം നടത്താനിരിക്കെ സുരക്ഷ കർശനമാക്കി യുപി പൊലീസ്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽനിന്ന് 10.15നു പുറപ്പെട്ട നേതാക്കൾ ഉച്ചക്ക് ഒരു മണിയോടെ സംഭലിൽ എത്തിച്ചേരുമെന്നാണ് വിവരം. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉത്തർപ്രദേശിലെ കോൺഗ്രസ് എംപിമാരുമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സംഘത്തിലുണ്ട്.
ഇരുവരെയും തടയാനായി ഒട്ടേറെ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡൽഹി–സംഭൽ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെല്ലാം തടയുന്നുമുണ്ട്. പരിശോധനകൾക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതേത്തുടർന്ന് നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ പൊലീസുകാരെയാണ് ഗാസിപുർ യുപി ഗേറ്റിൽ വിന്യസിച്ചത്.
നേതാക്കൾ ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതർ അയൽ ജില്ലകളോട് അഭ്യർഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹർ, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ പൊലീസ് മേധാവികൾക്ക് ഇരുവരെയും അതിർത്തിയിൽ തടയണമെന്ന് ആവശ്യപ്പെട്ട് സംഭൽ ജില്ലാ മജിസ്ട്രേറ്റ് കത്തെഴുതി. യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.