NATIONAL
ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട്

ചെന്നൈ: സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രപരമായ നീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്.
ഗവർണർ ആർ.എൻ. രവി തടഞ്ഞുവെച്ച 10 ബില്ലുകളാണ് ഇപ്പോൾ നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് വരെ തമിഴ്നാട് സർക്കാർ കാത്തിരുന്നു. ഇന്ന് പുലർച്ചെയോടെ വിധി അപ്ലോഡ് ചെയ്തു. തൊട്ടുപിന്നാലെ തന്നെ അസാധാരണ ഗസറ്റ് വിഞ്ജാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന അറിയിപ്പും ഇറക്കി ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ഇത്തരത്തിൽ ബില്ലുകൾ നിയമമാകുന്നത് ആദ്യമായിട്ടാണ്.
സർവകലാശാല ഭേദഗതി ബില്ല് ഉൾപ്പെടെ പുതിയ നിയമത്തിൽ ഉണ്ട്. ഇതോടെ തമിഴ്നാട്ടിലെ സർവലാശാലകളുടെ ചാൻസലർ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവർണറായിരുന്നു ചാൻസലർ സ്ഥാനത്തുണ്ടായിരുന്നത്. ബില്ല് നിയമമായതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്ന നടപടികളിലേക്ക് അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി രജിസ്ട്രാർമാരുടേയും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.