NATIONAL
യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹക്കേസിൽ തരൂരിന്‍റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ഡല്‍ഹി: യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹക്കേസിൽ ശശി തരൂരിന്‍റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് സുപ്രിം കോടതി തടഞ്ഞു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേൾക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനും അഞ്ച് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു. അറസ്റ്റ് സ്റ്റേ ചെയ്യുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു.
റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എം.പിയും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ബാലിശമായ പരാതികളിൽ ആണ് കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജർ ആയ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
ഒരേ തരത്തിൽ ഉള്ള പരാതികളിൽ ആണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാണ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകൾ ഒരുമിച്ച് ആക്കണം എന്നും സിബൽ വാദിച്ചു.