Connect with us

KERALA

മണ്ണിടിച്ചിലിൽ മരണം നാലായി ; 7 പേരെ കാണാതായി: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Published

on

കൽപറ്റ∙ കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 4 മരണം. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. 

തുരങ്കപാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങി. അഗ്നിരക്ഷാസേന അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനാംഗങ്ങൾ പ്രദേശത്തേക്ക് തിരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയും ഈ മേഖലയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നിർമാണ മേഖലയിൽ ഉൾപ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

കൃഷിമന്ത്രി ടി.സിദ്ദിഖ് ഹെലികോപ്റ്ററിലാണ് വയനാട്ടിലേക്കു പോയത്.

മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തുരങ്കപാതയുടെ നിർമാണം നടക്കുന്നയിടത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നിർദേശം കൊടുത്തിട്ടും അത് പാലിച്ചില്ല. ഇതൊരു വീഴ്ചയുടെ ഉദാഹരണമാണ്. തുരങ്ക നിർമാണവുമായി മുന്നോട്ടു പോകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു

രക്ഷപ്പെട്ട ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂർ (35), രജനീഷ് (27), തൻമയ് ഘോഷ് (28), ജയ (37), കുഞ്ചു (39), മേപ്പാടി എസ്ഐ സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.

മണ്ണ് മാറ്റണമെന്ന് നേരത്തേതന്നെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ ആസ്ഥാനം സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. 

Continue Reading